Midhin Mohan
പറയുവാനുള്ളതെല്ലാം നീ, നിന്റെ മുറിയിലെ
തണുത്ത ചുവരുകളോടു മാത്രമാണു പറഞ്ഞത്.....

മറവിയുടെ ജനാലകള്‍ തുറന്നു,നീ ഉറങ്ങിയ മുറിയിലേക്കു
ഞാന്‍ വന്നപ്പോഴേക്കും...
നിന്റെ അവസാന ശ്വാസവും,
ഗന്ധവും, മുറി വിട്ടകന്നു പോയിരുന്നു......

അപ്പോള്‍ നിന്റെ ചുമരുകള്‍ എന്നോടു പറഞ്ഞത്,
എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നില്ല......

ഒരു പക്ഷെ അതിന്റെ അര്‍ത്ഥം, എന്റെ കല്ലറയിലെ,
ജീര്‍ണ്ണിച്ച ചുമരുകള്‍ എനിക്കു പറഞ്ഞു തരുമായിരിക്കും..!!!?
Midhin Mohan



ക്യാംപസിലെ ഗുല്‍മോഹര്‍ മരം തീര്‍ച്ചയായും മഴയെ പ്രണയിച്ചിട്ടുണ്ടാവും.....

മഴക്കാറ്റേറ്റതേ മലര്‍ ശരമെല്ലാം പെയ്തൊഴിയാറായിരിക്കുന്നു....!!

Labels: 0 comments | | edit post
Midhin Mohan



നിനക്കായ് മാത്രം വായിക്കാന്‍ കരുതിവച്ചു ,
ഞാനിന്നൊരു ചിതലരിച്ച പുസ്തകം...

വരികള്‍ക്കിടയില്‍ വായിക്കാന്‍ ശീലിച്ചു,
വാക്കുകള്‍ മറന്ന നിഘണ്ടു...

ആഴമേറ്റി, പരപ്പൊഴിച്ചു കുറിച്ചു,
കടുത്തുറഞ്ഞ കടും ഖണ്ഡിക...

പാതി കോറിയിട്ടശ്രദ്ധമായ് വിരിഞ്ഞ-
മൂര്‍ച്ചയില്‍ വീശി മുറിഞ്ഞ തുടര്‍വാക്ക്...


പഴകി ദ്രവിച്ചപ്പോള്‍ പഠിച്ചത്,
വീണ്ടും, മണ്ണെഴുത്തിന്റെ ഭാഷ....

വീണ്ടുമെന്നെ വായിക്കാനിനിയൊരു നാള്‍-
വരുന്നേരം കാണില്ല ഞാനീ
വരികള്‍ക്കിടയില്‍ ,

നിറം വറ്റിയ മഷിത്തൂവലില്‍ തേടാതെ നീ -,
പരതുകയെന്നെ പഴം വേരുകള്‍ക്കടിയില്‍....

ഞെട്ടരുതു നീയന്നു, നിന്നെക്കാള്‍ ഭംഗിയായ്‌ -
വിരകളെന്നെ വായിക്കുന്നതു കണ്ടാല്‍...!

Midhin Mohan
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിന്‍ ചുവട്ടില്‍, രാവിലെ ആറരക്കു വെള്ളം വരുന്നതും കാത്തിരിക്കുമ്പോള്‍ ഇത്തവണ മനുവിന് ബോറടിച്ചില്ല. കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ 'തേങ്ങ', 'മാങ്ങ', 'ചക്ക' മുതലായ റേഡിയോ സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്തു കൊണ്ടിരുന്നു.....

റേഡിയോ
ചാനലുകള്‍, ശ്രോതാവിന്റെ 'ബുദ്ധിപരമായ സ്വതന്ത്ര
ചിന്തയെയും', 'സര്‍ഗാത്മകതയെയും' പ്രതികൂലമായി ബാധിക്കുമോ എന്ന് ഒരു ബുദ്ധിജീവി ആയ മനു അപ്പോള്‍ ചിന്തിച്ചില്ല. പക്ഷെ ഒരുകാര്യം ഉറപ്പാണ്.... മുന്‍പ്, ഇത്തരം സാഹചര്യങ്ങളില്‍ കാത്തിരിപ്പിന്റെ മുഷിച്ചില്‍ കുറക്കാന്‍ എം എ ഫിലോസഫി വിദ്യാര്‍ത്ഥി കൂടി ആയ മനു കണ്ടെത്തിയ വഴി, ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഗൌരവമേറിയ പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ചു, സ്വയം വിശകലനം ചെയ്യുകയായിരുന്നു. മനുവിന്റെ ഒരു വിമര്‍ശനം, തന്റെ സമകാലീനരായ യുവജനങ്ങള്‍, ഇത്തരം പ്രശ്നങ്ങളെപ്പറ്റി ബോധവാന്മാരല്ല എന്നുള്ളതാണ്. ആഗോള താപനം മൂലം ബോംബെ, രാമേശ്വരം, ഇത്യാദി പ്രദേശങ്ങള്‍ കടലെടുത്തെക്കാവുന്നത്തിനെപ്പറ്റിയോ, , ജനപ്പെരുപ്പവും പണപ്പെരുപ്പവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നതിനേപ്പറ്റിയോ, മതതീവ്രവാദികളുടെ എണ്ണം പെരുകുന്നതിനെപ്പറ്റിയോ ആരും ചിന്തിക്കുന്നില്ല. അതിര്‍ത്തികളില്‍ പൊലിയുന്ന ജീവനുകളെപ്പറ്റി ആരും ഉത്കണ്ഠാകുലരല്ല. തന്റെ യുവസുഹൃത്തുക്കള്‍ ഏറ്റവുമധികം തലപുകക്കുന്നതും, ഗൌരവമേറിയ ചര്‍ച്ചകള്‍ നടത്തുന്നതും, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടര്‍ച്ചയായി തൊണ്ണൂറുകളില്‍ പുറത്താകുന്നതിനെക്കുറിച്ചാണ് ! ചിലര്‍, കഴിഞ്ഞ പാരീസ് ഫാഷന്‍ ഷോയില്‍ വന്ന നാലാമത്തെ മോഡലിന്റെ ഫ്രോക്കിന്റെ ഇറക്കം കൂടിപ്പോയതിനെ വിമര്‍ശിക്കുന്നത് കേട്ടു. ചില കുബേര കുമാരന്മാര്‍ സുസുകി ഹയാബുസയും, ഹോണ്ട സി ബി ആറും കവസാകി നിന്‍ജയും ഇന്ത്യയില്‍ വില്പനക്കെത്തുന്നതും കാത്തു അക്ഷമരായി കാത്തിരിപ്പു തുടരുന്നു...

ഇത്തരം
പ്രവണതകള്‍ക്കെതിരെ തീവ്രമായ വിമര്‍ശന ശരങ്ങള്‍ എയ്തു വിട്ടതിനു രക്തസാക്ഷിയാകേണ്ടി വന്ന ചരിത്രവുമുണ്ട്‌, നമ്മുടെ മനുവിന്. അത്തരത്തിലൊരു സംഭവം നടന്നത്, കഴിഞ്ഞ കോളേജ് ക്രിക്കറ്റ്‌ ടീം തിരഞ്ഞെടുപ്പിനിടെ ആയിരുന്നു. ടീം മീറ്റിംഗില്‍, ഗെയിംപ്ലാനിനെക്കുറിച്ചും, ടീം പാറ്റേണിനെക്കുറിച്ചും, ഗൌരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കവേയാണ്, ടീമിലെ ഒരു 'അസ്ഥിര അംഗം' മാത്രമായ മനു, " രൂപയുടെ മൂല്യവര്‍ധനമൂലം അറേബ്യന്‍
രാജ്യങ്ങളിലെ മലയാളികളുടെ വരുമാനത്തിലുണ്ടാകുന്ന 'പൈസക്കണക്കിനുള്ള' നഷ്ടത്തെക്കുറിച്ചും അതുവഴി ഇന്ത്യയിലേക്കുള്ള വിദേശനാണ്യത്തില്‍ ആകെ വരുന്നകുറവിനെക്കുറിച്ചും " ടീം ക്യാപ്ടനോട് അഭിപ്രായം ചോദിച്ചത്. ക്യാപ്ടന്‍ ഒരു ക്ഷിപ്രകോപി ആയതു കൊണ്ടും, തത് സമയത്ത് ക്യപ്ടന്റെ കയ്യില്‍ ലെതര്‍ ബാള്‍ ഉള്ളതു കൊണ്ടും, മനു ഒരു ബാറ്റ്‌സ്‌മാന്‍ അല്ലാത്തതു കൊണ്ട് 'സുരക്ഷാ കവചങ്ങള്‍' ഒന്നും ധരിക്കാതിരുന്നതു കൊണ്ടും, സാമാന്യം നല്ലൊരുഏറു കിട്ടി. ഭാഗ്യത്തിന് 'മര്‍മ്മസ്ഥാനത്തിനു' ഏതാനും ഇഞ്ചുകള്‍ മാറിയാണ് പന്ത് കൊണ്ടത്. അല്ലായിരുന്നെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ കോളേജില്‍ ഒരു 'മനു സ്മാരക' ക്രിക്കറ്റ്‌ ടൂര്‍ണമെന്റ് സംഘടിപ്പിക്കാമായിരുന്നു...
എന്തായാലും
, മേല്‍പ്പറഞ്ഞ സംഭവത്തിനു ശേഷം, കോളേജ് ടീമില്‍, ഒരിടത്തിനായുള്ള മനുവിന്റെ കാത്തിരുപ്പ്, ഇന്നും 'അസ്ഥിരമായിത്തന്നെ' തുടരുന്നു....

മണി ഏഴായി... ചെവിയില്‍ 'റേഡിയോ തേങ്ങ' ട്യൂണ്‍ ചെയ്തു വച്ചിട്ടുണ്ടെങ്കിലും, അതിലെ അസഹനീയമായ അറുബോറന്‍ തമാശകള്‍ (സ്റ്റാന്‍ഡേര്‍ഡ് ഭാഷയില്‍ ചളി) മനുവിനെ ബോറടിപ്പിച്ചുതുടങ്ങി. സത്യത്തില്‍, ഇത്തരം റേഡിയോ ചാനലുകള്‍ വന്നതിനു ശേഷമാണ് മനുവിന്റെ അറുബോറന്‍ തമാശകള്‍ക്ക് കോളേജില്‍ ഒരു നിലയും വിലയും വന്നത് എന്നത് വിസ്മരിക്കാന്‍ വയ്യ. അടുത്തകാലത്ത് റേഡിയോ 'ബോണ്ട' എന്ന ഒരു സ്വകാര്യ ചാനല്‍ ഇരുപത്തിനാലു മണിക്കൂറും ചളിയടി പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ കോളേജില്‍ എല്ലാവരും മനുവിനെ "ബോണ്ടന്‍ മനു"
എന്ന് വിളിക്കാന്‍ തുടങ്ങിയത്രേ.

കഥകള്‍ എന്തൊക്കെയായാലും, സമയം എഴേകാലായിട്ടും വെള്ളത്തിനായി മനുവിന്റെ കാത്തിരിപ്പ് തുടരുകയാണ്. അച്ഛന്‍ കോളേജ് ഹോസ്റ്റലില്‍ ചേര്‍ത്തിട്ടും, പുറമേ മുറിയെടുത്തു താമസിക്കാന്‍ തീരുമാനിച്ച ശപിക്കപ്പെട്ട നിമിഷത്തെ പഴിച്ചു കൊണ്ട് മനു ഫോണ്‍ ബട്ടണില്‍ മാറി മാറി ഞെക്കിക്കൊണ്ടിരുന്നു.

സത്യത്തില്‍, ഉത്തരാധുനിക യുഗത്തിലും, "ഫാസ്റ്റ് ലൈഫ് " എന്നത് ഒരു കണ്‍സെപ്റ്റ് മാത്രമാണ് എന്നാണു മനുവിന്റെ വാദം. "മനു" എന്ന പേരു അറുബോറന്‍ ആണ്
എന്ന് സ്വയം തോന്നിയതിനാല്‍, ബോളിവുഡിലെ ചോക്ളേറ്റ് നായകന്മാര്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന "രോഹിത്" എന്നനാമധേയം സ്വീകരിക്കാന്‍ (നമ്മുടെ രാജപ്പന്‍ സരോജ് കുമാര്‍ ആയതു പോലെ. ) അപേക്ഷ കൊടുത്തത് അംഗീകരിച്ചു കിട്ടാനുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. അപ്പോഴും കൂട്ടുകാര്‍ കളിയാക്കി:
" ബോണ്ടന്‍ മനു എന്നും ബോണ്ടന്‍ മനു തന്നെ!"
പിന്നെ നീനുവും, സിതാരയും, പ്രിയയും, ശാലിനിയും അയക്കുന്ന മെസ്സേജുകള്‍ക്ക്‌ ഒരേ സമയം മറുപടികൊടുക്കാനാവാതെ പാവം മനു എത്ര കഷ്ടപ്പെടുന്നു. " നെറ്റ്വര്‍ക്ക് സ്ലോ " ആണത്രേ.... പിന്നെ അഞ്ജലിക്ക് കൊടുത്ത ലവ് ലെറ്ററിന്റെ മറുപടി മാത്രം കാത്തിരിപ്പിനിടകൊടുക്കാതെ
പെട്ടെന്ന് കിട്ടി... ഏതായാലും, അവള്‍ക്കും അച്ഛനു വിളിക്കാന്‍ അറിയാമെന്നു അന്ന് മനസ്സിലായി...
അതൊക്കെ പോട്ടെ, റീവാല്യുവേഷനു അപേക്ഷ കൊടുത്തിട്ട് സപ്ലിമന്ററി എക്സാം കഴിഞ്ഞിട്ടും റിസള്‍ട്ടിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി....
അടുത്ത സപ്പ്ലിക്ക് കളയാന്‍ ഇനി കാശില്ല... പോക്കറ്റ് കാലി!....

അങ്ങനെയിരിക്കെ മരുഭൂമിയിലെ മഴ പോലെ അപ്രതീക്ഷിതമായി
അത് വന്നു..... റേഡിയോ തേങ്ങയില്‍ നമ്മുടെ ദാസേട്ടന്റെ ഒരു സ്വീറ്റ് മെലഡി....!. കാത്തിരുന്നു മുഷിഞ്ഞ മനുവിന്റെ കണ്ണുകള്‍മെല്ലെ അടഞ്ഞു തുടങ്ങി........ മനു സ്വപ്നം കാണാന്‍ തുടങ്ങി....... കാത്തിരിപ്പിന്റെ മുഷിച്ചിലില്ലാത്തൊരു ലോകം.... തന്റെ ചോദ്യ ശരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉടനുത്തരം...., അള്‍ട്രാ ഹൈ സ്പീഡ്ഇന്റര്‍നെറ്റ്‌, കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പില്ലാത്ത ഫ്രണ്ട്സ്... ബോറടിക്കാത്ത ജീവിതം.....
ബക്കറ്റില്‍ തട്ടിത്തെറിച്ച വെള്ളത്തുള്ളികള്‍ മുഖത്തു തെറിച്ചിട്ടും, പിന്നില്‍ ക്യൂ നിന്നവരുടെ ചീത്ത വിളികേട്ടിട്ടും, മനു ഉണര്‍ന്നു. തിടുക്കത്തില്‍ പാത്രങ്ങളില്‍ വെള്ളം നിറച്ചു മനു നടന്നു...
ഇനി കക്കൂസിനു മുന്നില്‍, തലേന്ന് വെള്ളം കരുതി വെച്ച സാമര്‍ത്ഥ്യശാലികളായ കൂട്ടുകാരുടെ പിന്നില്‍, കാര്യസാധ്യത്തിനായുള്ള കാത്തിരിപ്പ്...., പിന്നെ കുളി, പല്ലുതേപ്പ് ,.... എല്ലാം
കഴിഞ്ഞു പത്തുമിനിട്ടെങ്കിലും വൈകി ഫസ്റ്റ് അവര്‍ ക്ലാസ്സിലെത്തുമ്പോള്‍ അധ്യാപകന്റെ ചീത്ത വിളി കേട്ട്, ക്ലാസ്സിനുവെളിയില്‍, സെക്കന്‍ഡ് അവറിനായുള്ള കാത്തിരിപ്പ്.........
എല്ലക്കാത്തിരിപ്പുകളും കഴിഞ്ഞ്, എന്റെ മനൂ, എന്നാണു നീ ഒരു 99.9% പെര്‍ഫെക്റ്റ്‌ മാന്‍ ആവുക?


Labels: 8 comments | | edit post
Midhin Mohan

ഉന്നം തെറ്റി വീശി, വീശിയല്ല,
എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച പോയത്....

നിന്റെ നോക്കു കൊണ്ടു വിരല്‍ തളര്‍ന്നിട്ടാണ്....

മരിക്കാന്‍ പോകുന്ന ഇരയുടെ കണ്ണില്‍ നോക്കരുതെന്ന് ,
ആരോ പറഞ്ഞത്‌ ഞാന്‍ മറന്നു....

അതുകൊണ്ടാണ്....

നിന്റെ തിളക്കമറ്റ കണ്ണുകള്‍ പേക്കിനാവായി വന്ന്,
എന്റെ ഉറക്കത്തെ തിന്നു തീര്‍ക്കുന്നത്...

നിന്റെ ഹൃദയ ധമനി പൊട്ടിച്ചെടുത്ത് ഞാന്‍ തീര്‍ത്ത
ഒറ്റക്കമ്പി വീണ, തനിയെ കരഞ്ഞു കരഞ്ഞ്.....
എനിക്ക് സ്വസ്ഥത തരാത്തത്....

നിന്റെ ഹൃദയ രക്തം ചാലിച്ചു ഞാനെഴുതിയ ചിത്രം,
തനിയെ തറയിലൊഴുകി, എന്നെ തെന്നി വീഴ്ത്തുന്നത്...

വീണ്ടും, വെളുത്ത പൂവായി വിടര്‍ന്നു, മണം പൂശി,
എനിക്ക് ചെന്നിക്കുത്ത് സമ്മാനിക്കുന്നത്.....

നരകത്തിലെങ്കിലും, പിന്തുടരരുതെന്നു പറഞ്ഞെങ്കിലും,
നീയില്ലാത്ത നരകം, വീണ്ടുമെനിക്കിന്നൊരു നരകം !.....

Midhin Mohan
പ്രവിത്താനം കവലയിലേക്കു തിരിയുന്ന പൊതുവഴിയിലെ,
ആദ്യത്തെ വഴിവിളക്കു തകര്‍ത്തതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും.....
ഞാനൊരു സാമൂഹ്യ ദ്രോഹിയാണെന്ന്.....

ഭരണപ്പാര്‍ട്ടിയുടെ ഓഫീസ് കെട്ടിടത്തിന്റെ
ജനല്‍ച്ചില്ല് തകര്‍ത്തത് ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും.....
പ്രതിപക്ഷത്തിന്റെ കറുത്ത കൈകളാണു ഞാനെന്ന്...

ബാലുവിന്റെ വിരലൊടിച്ചതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും...
ഗുണ്ടാ ലിസ്റ്റില്‍ എന്റെയും പേരുണ്ടെന്ന്.....

ഔസേപ്പു ചേട്ടന്റെ വീടിന്റെ ഓടിളക്കിയതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും,
ഞാനൊരു മോഷ്ടാവാണെന്ന്...

അല്ലേയല്ല.....
വിശദീകരണം തരാം.

ഞാന്‍ അപ്പുക്കുട്ടന്‍; ഒരു പാവം എട്ടാം ക്ലാസ്സുകാരന്‍.

ഞാന്‍ കാരണം ഇതെല്ലാം സംഭവിച്ചത്....
ഞങ്ങളുടെ ക്രിക്കറ്റ് ഗ്രൌണ്ടിനു വെറും,
മുപ്പതു വാര മാത്രം വ്യാസമുള്ളതു കൊണ്ടാണ്.

ഓഫ്‌ സൈഡ് ബൌണ്ടറി പഞ്ചായത്താപ്പീസ്.....
ലെഗ് സൈഡ് ബൌണ്ടറി ഭരണപ്പാര്‍ട്ടി ഏരിയ കമ്മിറ്റി ആപ്പീസ്‌......
മീഡിയ ബോക്സ്‌, ഔസേപ്പ് ചേട്ടന്റെ ഓടിട്ട വീട്.....
ബാലു, സ്ഥിരം സില്ലി പോയിന്റ്‌ ഫീല്‍ഡറും..!

ഇടക്കിടക്ക്, ഒരു ലൂസ് ബാള്‍ വരുമ്പോള്‍.....
അറിയാതെ, ഒരു പവര്‍ ഷോട്ട് കളിച്ചു പോവുന്നതാണോ,
ഞാന്‍ ചെയ്ത കുറ്റം?.


പിന്‍കുറിപ്പ്:
സൂചി കുത്താന്‍ ഇടം കിട്ടുന്നിടതൊക്കെ
കോണ്‍ക്രീറ്റ് മരം നാട്ടാന്‍ മത്സരിക്കുന്ന മുതിര്‍ന്നവരേ...
അവസാനം തിരിച്ചു വരാന്‍ ദൈവം, ഒരു സൂപ്പര്‍ ഓവര്‍
വച്ചു നേടുമെന്ന് പ്രതീക്ഷിക്കേണ്ട......






Midhin Mohan
മുന്‍പ്‌, ഞാനൊരു സമാധാന പ്രിയനായിരുന്നു...
നാല് ചുമരുകള്‍ക്കുള്ളിലായിരുന്നു, എന്റെ ലോകം.
ഇറയത്തെ പെയ്ത്തു വെള്ളത്തില്‍ എഴുതിപ്പഠിച്ചു...
കാരണം, ജലരേഖകള്‍ മായ്ക്കാന്‍ എളുപ്പമാണ്....
അന്നെന്റെ വികാരം ,വിവേകത്തോടോ ,
ധാര്‍മികരോഷം സമാധാനത്തോടോ,
ഏറ്റു മുട്ടി ജയിച്ചിരുന്നില്ല.

മുറി വിട്ടു പറന്നു തുടങ്ങുമ്പോള്‍ മാറ്റേണ്ടി വന്നു,
എഴുത്തിന്റെ ഭാഷയും, മാനവും.
കളിയുടെ ഊടുവഴികളിലൂടെ കണ്ണ് തുറന്നു നടന്നു;
ലോകം ചുറ്റി വന്നു.

ഒരിടത്ത്..
ഒരു വെളുമ്പന്‍ പട്ടിണിപ്പാവങ്ങളുടെ
പച്ച റൊട്ടി തട്ടിപ്പറിച്ചു തന്റെ
പട്ടിക്കിട്ടു കൊടുത്താനന്ദിക്കുന്നതു കണ്ടു

മറ്റൊരിടത്ത്...
വെള്ളക്കാരന്റെ തുകല്‍പ്പന്തിനെ
ചങ്കുറപ്പാല്‍ നേരിട്ട കറുമ്പന്റെ
വില്ലോത്തടി പ്രതിരോധം,
വെള്ളക്കോട്ടിട്ട കള്ള യൂദാസിന്റെ
ചൂണ്ടു വിരലില്‍ അവസാനിച്ചതു കണ്ടു.

ആര്‍ഷ ഭാരതത്തിന്റെ വിരിമാറിലലയുമ്പോള്‍ കണ്ടു,
എകത്വത്തില്‍ നാനാത്വമെന്നു വഴി മാറിയ ദര്‍ശനം!

മതഭ്രാന്തില്‍ കാഴ്ച പോയ വിഡ്ഢികള്‍
തമ്മില്‍ത്തല്ലി തലകീറി ചോരയൊഴുക്കുന്നതു കണ്ടു..

കൊടിനിറം നോക്കി തമ്മില്‍ തല്ലിയ കലാകാരന്മാര്‍
നിരത്തുകളില്‍ ചെന്തീ നിറം കൊണ്ടു ചിത്രം വരക്കുന്നതു കണ്ടു...

തെരുവില്‍ ചത്തു മലച്ച പെണ്ണിന്റെ ഗര്‍ഭപാത്രം
വലിച്ചു കീറി കുഞ്ഞിനെത്തിന്ന തെരുവുപട്ടികള്‍,
ചൂലക്കൊച്ചിന്റെ അനാഥത്വത്തിനു വിലപറയുന്നതു കണ്ടു..

സ്വയം ബ്രഹ്മചാരികളെന്നോതി ദൈവത്തെ വിളിച്ചവര്‍,
അന്യജാതിക്കാരിയുടെ മടിക്കുത്തഴിച്ചവളുടെ
കന്യാത്വതിനു മേല്‍ കിരാതനൃതമാടുന്നതു കണ്ടു

ചില തെരുവുകളില്‍ മാനുകള്‍ സിംഹത്തെയും,
മുയലുകള്‍ കുറുക്കനെയും ഇരയാക്കുന്നതു കണ്ടു....

കട്ടച്ചോരയുടെ മണം മൂക്കിലടിച്ചപ്പോള്‍ ഓക്കാനം വന്നു.
ഛര്‍ദ്ദിച്ചു വെക്കാന്‍ വെള്ളക്കടലാസ് തേടി നടന്നു;
പേനക്കുള്ളില്‍ ചുടുചോര നിറച്ചെഴുതിത്തുടങ്ങി....
കണ്ടതൊക്കെ വരച്ചിട്ടതു കൊണ്ട് കടലാസ് പോര്‍ക്കളമായി.
അവസാനം, ഞാനതൊരു പത്രാധിപര്‍ക്കയച്ചു കൊടുത്തു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ തൊണ്ണൂറുകളില്‍ പുറത്താവുന്നതിന്റെ
ലേഖനം ആദ്യം കൊടുക്കേണ്ടത് കൊണ്ട്,
എന്റെ കലാപം, അയാളുടെ ചവറ്റുകുട്ടയിലവസാനിച്ചു!!!.